കർണാടകയിൽ കാലികളുമായി പോയ ലോറി പിന്തുടർന്ന് പൊലീസ്; നിർത്താതെ വന്നതോടെ വെടിയുതിർത്തു; മലയാളിക്ക് പരിക്ക്


ബെംഗളൂരു : കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. കാസർകോട് സ്വദേശിയായ അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. അനധികൃത കാലിക്കടത്തെന്ന് ആരോപിച്ച് പുത്തൂർ റൂറൽ പൊലീസ് വെടിയുതിർത്തുകയായിരുന്നു. ലോറി ഡ്രൈവറായിരുന്നു അബ്ദുള്ള.


കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. കന്നുകാലികളുമായി പോകുകയായിരുന്ന ലോറി പൊലീസ് തടഞ്ഞു. എന്നാൽ നിർത്തിയില്ല. തുടര്‍ന്ന് ലോറി പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസെടുത്തു. ബെള്ളാരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.




Sharing is Caring