കോഴ വാങ്ങിയ ബിഎസ്‌എഫ് ഉദ്യോഗസ്ഥന് കള്ളക്കടത്ത് സംഘവുമായി ബന്ധം ; സിബിഐ

തിരുവനന്തപുരം: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ ജിബു ഡി. മാത്യുവിന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ട്. കോഴവാങ്ങിയ കേസില്‍ ജിബുവിന്റെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് ഇയാളുടെ കൂട്ടുപ്രതിയാണെന്നും സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബിഎസ്‌എഫ് കമാന്‍ഡന്റ് ആയ ജിബു അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങള്‍ക്ക് വഴിവിട്ട സഹായം നല്‍കിയിരുന്നു. ഇങ്ങനെ ഇയാള്‍ക്കു ലഭിച്ച കോഴ നേരത്തെ ഇയാളില്‍നിന്ന് പിടിച്ചെടുത്തിരുന്നുവെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട സ്വദേശിയായ ജിബു ഡി മാത്യുവിനെ ആലപ്പുഴയില്‍നിന്നാണ് 45 ലക്ഷം രൂപയുമായി പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള സിബിഐ സംഘമാണ് ട്രയിനില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര ഏജന്‍സികള്‍ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പ്രതിയുമായ ബിഷു ഷെയ്ക്കിന് ജിബുവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തേണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *