കോഴിക്കോട് ഡെങ്കിപനിയും മഞ്ഞപിത്തവും കൂടുന്നു; ജാഗ്രത നിര്‍ദേശം


കോഴിക്കോട് ജില്ലയില്‍ വൈറല്‍ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നുതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേര്‍ മരിച്ചു. മഴക്കാലമായതോടെയാണ് പനിബാധിതരുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ കൂടിയിട്ടുണ്ട്. ജൂലൈയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 162 പേര്‍ ചികിത്സ തേടി. കഴിഞ്ഞ മാസം 21 പേര്‍ക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്.


പകര്‍ച്ച വ്യാധികള്‍ തടയാന്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡിഎംഒ നിര്‍ദേശിച്ചു. പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡിഎംഒ പറഞ്ഞു. ജോലി സംബന്ധമായി ചെളിവെള്ളത്തില്‍ ഇറങ്ങേണ്ടിവരുന്നവര്‍ ഡോക്സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കണം.


വിവാഹ, സല്‍ക്കാര ചടങ്ങുകളില്‍ തണുത്ത വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കണം. ഡെങ്കിപ്പനി തടയാന്‍ ചിരട്ടയിലും ടയറുകളിലുമുള്‍പ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.



Sharing is Caring