കൊല്ലത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ഗുണ്ട പിടിയില്‍

കൊല്ലത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് ഗുണ്ട പിടിയില്‍. പുത്തൂരിന് സമീപത്തു മൂഴിഭാഗത്ത് നിന്നാണ് കൊലയാളിയായ സുനിലിനെ പിടികൂടിയത്. ഓടയില്‍ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.

പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. എരുതനങ്ങാട് കുതിരത്തടത്തിന് സമീപമുള്ള വള്ളക്കടവില്‍ മാത്തുക്കുട്ടി എന്ന സിപിഐ എം പ്രവര്‍ത്തകനൊപ്പം സ്ലിപ്പ് നല്‍കി മടങ്ങവെയായിരുന്നു ആക്രമണം. വഴിയില്‍ പതുങ്ങിയിരുന്ന സുനില്‍ മരക്കഷ്ണം ഉപയോഗിച്ച് ദേവദത്തന്റെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും അടിച്ചു.

മാത്തുക്കുട്ടി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും സുനില്‍ ഓടിരക്ഷപ്പെട്ടു. ദേവദത്തനെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു.

ദേവദത്തന്റെ അയല്‍വാസിയായ സജി എന്നയാളെയും സജിയുടെ അമ്മയെയും ആറ് മാസങ്ങള്‍ക്ക് മുന്‍പ് സുനില്‍ ആക്രമിച്ചിരുന്നു. ആ കേസില്‍ ഇടപെട്ടത് ദേവദത്തനായിരുന്നു. അന്ന് മുതല്‍ സുനിലിന് ദേവദത്തനോട് വൈരാഗ്യമുണ്ടായിരുന്നു. കൂടാതെ സുനിലിന്റെ ബന്ധുവിന്റെ അനധികൃത കെട്ടിടനിര്‍മാണത്തെയും ദേവദത്തന്‍ ചോദ്യം ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *