കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. ശമ്പളം വൈകുന്നതിനും ഗഡുക്കളായി നൽകുന്നതിനുമെതിരെ യൂണിയനുകൾ തുടങ്ങിയ പ്രതിഷേധം തണുപ്പിക്കാൻ സിഐടിയുവുമായി വിളിച്ച ചർച്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റ് ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയൻ സംയുക്ത സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മറുപടി പറയാമെന്നാണ് സിഐടിയു നിലപാട്.