കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ്(14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്‍(15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്.

രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ ലഭിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. മൂവരും ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും മടങ്ങിവരാത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പലയിടത്തും വിദ്യാര്‍ത്ഥികളെ തെരഞ്ഞ് ഒടുവില്‍ കായലിന്റെ കരയില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് മൂവരും കുളിക്കാനിറങ്ങിയതാകുമെന്ന് കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചത്.മൂന്ന് പേര്‍ക്കും നീന്താന്‍ അറിയുമായിരുന്നില്ല.

വേനല്‍ക്കാലമായതിനാല്‍ കായലില്‍ വെള്ളം കുറവായിരിക്കുമെന്ന് വിചാരിച്ചാകാം കുട്ടികള്‍ കായലിലിറങ്ങിയതെന്നാണ് സൂചന. പരിഭ്രാന്തരായി വീട്ടുകാര്‍ കുട്ടികളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് കായല്‍ക്കരയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തുന്നത്.

ദേവപ്രദീപിന്റെ മൃതദേഹമാണ് കായലില്‍ നിന്നും നാട്ടുകാര്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് വിഷ്ണുവിന്റെ മൃതദേഹം ലഭിയ്ക്കുകയും ഏറെ നീണ്ട തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെ ഗൗതത്തിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഗൗതത്തിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *