കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍


കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കളക്ടര്‍.ഇതില്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ തന്നെ കൈമാറി. എല്‍ദോസിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ശുപാര്‍ശ നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.വന്യജീവി ശല്യത്തില്‍ പ്രതിഷേധിച്ച്‌ എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് നാട്ടുകാരുമായി ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പുലര്‍ച്ചെ പ്രതിഷേധം അവസാനിപ്പിച്ചത്.


പ്രദേശത്തെ എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഇന്നു തന്നെ തുടങ്ങുമെന്ന് കളക്ടര്‍ അറിയിച്ചു.അഞ്ചുദിവസത്തിനുള്ളില്‍ വഴി വിളക്ക് പുനഃസ്ഥാപിക്കും. സോളാര്‍ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. സോളാര്‍ വേലി സ്ഥാപിക്കാനുള്ള ജോലി 21-ന് പുനരാരംഭിക്കും. 27- ന് നേരിട്ട് വന്ന് ജോലികള്‍ അവലോകനം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. ആര്‍ആര്‍ടിക്ക് വാഹന സൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എംഎല്‍എ ഫണ്ട് അനുവദിക്കും. അതുവരെ വാഹനം വാടകയ്ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനമായത്.




Sharing is Caring