എറണാകുളം കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണത്തിൽ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സി എബ്രഹാമിനെ ശുചിമുറിയിലാണ് നിരവധി മുറിവുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ജെയ്സി റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബിസിനസുകള്‍ നടത്തിയിരുന്നു. അതിനാല്‍ ബിസിനസ് തര്‍ക്കങ്ങളാണോ കൊലയ്ക്ക് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജെയ്‌സിയുടെ തലയില്‍ പത്തോളം മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.ഞായറാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവിനെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് മൃതദേഹം കണ്ടെത്തുന്ന ദിവസം രാവിലെ ഇയാള്‍ ഹെല്‍മറ്റ് ധരിച്ച് വീടിന് മുന്നിലൂടെ നടന്നുപോകുന്നത് കണ്ടെത്തി.തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു വസ്ത്രം ധരിച്ച് ഇയാള്‍ തിരികെ പോകുമ്പോഴും ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജെയ്‌സിയുടെ ഇടപാടുകാരെ കുറിച്ചും വീട്ടിലെ സന്ദര്‍ശകരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജെയ്‌സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ജെയ്സിയുടെ മകള്‍ കാനഡയിലാണ് താമസം. മാതാവിനെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസിനും വിവരം കൈമാറി.













