കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണാന്‍ വിജയ്


തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും.മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.


അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദർശിക്കുന്നത്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മഹാബലിപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.കുടുംബങ്ങള്‍ക്കായി 50 മുറികള്‍ റിസോര്‍ട്ടില്‍ ബുക്ക് ചെയ്തിട്ടുണ്ട്.


എന്നാല്‍ 20 കുടുംബങ്ങള്‍ മാത്രമാണ് വിജയിനെ കാണാന്‍ സമ്മതം അറിയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ബാക്കിയുള്ള 21 കുടുംബങ്ങള്‍ വിമുഖത കാണിച്ചെന്നും വിജയിനെ കാണാന്‍ ചെന്നൈയിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുന്നതിന്‍റെ യുക്തിയെന്താണെന്ന് ചിലര്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും.

41 കുടുംബങ്ങളില്‍ 39 കുടുംബങ്ങള്‍ക്ക് ടിവികെ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുണ്ട്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു . അന്വേഷണത്തിന്‍റെ ഭാഗമായി കരൂരില്‍ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.



Sharing is Caring