കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണം പിടിച്ചു. ദുബായിൽനിന്ന് എത്തിയ നാല് യാത്രക്കാരിൽനിന്ന് 2.95 കോടിയുടെ സ്വർണമാണ് പിടിച്ചത്. ദുബായിൽനിന്ന് എത്തിയ മറ്റൊരു യാത്രക്കാരനിൽനിന്ന് 55 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചു. ആകെ മൂന്നരക്കോടിയിൽ അധികം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

4.8 കിലോ സ്വർണവും മൂന്നുകിലോയിൽ അധികം സ്വർണമിശ്രിതവുമാണ് അഞ്ച് യാത്രക്കാർ കടത്താൻ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കള്ളക്കടത്ത് സ്വർണവുമായി എത്തിയ നാലുയാത്രക്കാർ പിടിയിലായത്.

കണ്ണൂർ സ്വദേശിയായ അഫ്താബ് അതിവിദഗ്ധമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. റീച്ചാർജബിൾ ഫാനിന്റെ ബാറ്ററിക്കുള്ളിലാണ് 2.99 കിലോ സ്വർണം ഒളിപ്പിച്ചത്. സ്വർണക്കട്ടികൾ തിരിച്ചറിയാതിരിക്കാൻ വെള്ളി നിറം പൂശുകയും ചെയ്തിരുന്നു. 18 ചതുരക്കട്ടകളാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത അഫ്താബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് പാറക്കടവ് സ്വദേശിയായ അജ്മൽ 1,983 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. എമർജൻസി ലാമ്പിന്റെ ബാറ്ററിക്കുള്ളിൽ സ്വർണം ഒളിപ്പിച്ചത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരാണ് പരിശോധനയിൽ കുടുങ്ങിയത്. 1334 ഗ്രാം സ്വർണ മിശ്രിതവുമായി കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പി. നിസാമുദ്ദീൻ പിടിയിലായി. 1071 ഗ്രാം സ്വർണ മിശ്രിതവുമായാണ് കോഴിക്കോട് മുക്കം സ്വദേശിയായ പി മുജീബ് റഹ്മാൻ പിടിയിലാകുന്നത്.

55 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. മലപ്പുറം ചേലൂർ സ്വദേശിയിൽനിന്ന് അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലാണ് 1340 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുക്കുന്നത്. കരിപ്പുർ വിമാനത്താവളത്തിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *