ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്


ഒയാസിസ് കമ്പനിയുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 10 ഘട്ടമായി പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു. ആശങ്ക വന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പരിശോധിച്ചെന്നും എം ബി രാജേഷ് പറഞ്ഞു.മലമ്പുഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും നിലവിൽ മലമ്പുഴ ഡാമിലെ വെള്ളത്തില്‍ കുറവ് വരില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.


കാര്‍ഷിക, കുടിവെള്ള ആവശ്യങ്ങള്‍ക്ക് ധാരാളം വെള്ളം ലഭിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. കൊക്ക-കോളക്ക് എതിരായ സമരം ശരിയായിരുന്നുവെന്നും ഭൂഗര്‍ഭ ജലചൂഷണം, ജല മലിനീകരണം എന്നിവ ഉള്ളതിനാലാണ് സമരം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒയാസിസ് കമ്പനി ഒരിറ്റ് ഭൂഗര്‍ഭ ജലം എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് വേണ്ടി സര്‍ക്കാരിന് വാശിയാണെന്നും പ്ലാച്ചിമടയില്‍ സമരം ചെയ്തവരാണ് സിപിഐഎമ്മെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.


സ്പിരിറ്റ് ഇടപാടിനായി ബിആര്‍എസ് നേതാവ് കെ കവിത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിലും മന്ത്രി മറുപടി നല്‍കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായി മരിക്കുമെന്നും എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആകുമെന്നും തനിക്ക് എക്‌സൈസ് വകുപ്പ് തന്നെ ലഭിക്കുമെന്നും ത്രികാലജ്ഞാനത്തോടെ മനസ്സിലാക്കിയെന്നും അദ്ദേഹം ആക്ഷേപിച്ചു.



Sharing is Caring