എസ് എഫ് ഐക്കെതിരായ അടിയന്തിര പ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം നടുത്തളത്തില്‍


കാര്യാവട്ടം ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ഇടിമുറിയെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എം വിന്‍സന്റ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മുഖ്യമന്ത്രി മറുപടി പറഞ്ഞശേഷമാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് എണീറ്റ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് സ്വയം രാജാവാണെന്ന് കരുതിയെന്ന് പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.


കാര്യവട്ടം ക്യാമ്പസ്സില്‍ പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കെ എസ് യുക്കാര്‍ക്ക് ഒപ്പം എത്തിയതാണ് സംഘര്‍ഷതിനു കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പതിനഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകക്കെതിരെയും ഇരുപതോളം കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്.


പോലീസ് സ്റ്റേഷനില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഇരുപതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോസ്റ്റല്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് പോലീസ് അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളില്‍ കാണിച്ചിട്ടില്ല. ശക്തമായ അന്വേഷണം നടത്തി നടപടികള്‍ ഉണ്ടാകും. സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെ പോലീസ് നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.



Sharing is Caring