ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറുന്നു

തിരുവനന്തപുരം: ചെറിയ ദൂരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസ് നടത്തുന്ന ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കിയാലിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം ഓദ്യോഗികമായി വ്യോമയാന മന്ത്രാലയത്തെ അറിയിക്കും.

കുറഞ്ഞ ചെലവില്‍ ചെറിയ ദൂരങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ സാധിക്കുമെങ്കിലും ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് കുത്തകയായി നല്‍കേണ്ടിവരും. ഇത് കണ്ണൂര്‍ വിമാനത്താവളത്തെ ബാധിക്കും. കൂടാതെ ഉഡാന്‍ പദ്ധതിക്ക് കീഴിലുള്ള സര്‍വീസുകളിലും നിന്നും കിയാലിന് വരുമാനവും ലഭിക്കില്ല. ഇതോടെയാണ് പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തീരുമാനമായത്.

ജനുവരിയിലായിരുന്നു ഉഡാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. സെപ്തംബറിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദേശ കമ്പനികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതിലുള്ള തടസങ്ങള്‍ നീക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *