ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: ജനറേറ്റര്‍ കാര്‍ ബോഗികളൊഴിവാക്കി പകരം സീറ്റുകളുള്ള കോച്ചുകള്‍ ഘടിപ്പിക്കും. ഇതിലൂടെ പ്രതിവര്‍ഷം 800 കോടി രൂപ ലാഭിക്കാനാകുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.ജനറേറ്ററുകള്‍ ഒഴിവാക്കി പകരം ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിക്കാനാണ് റെയില്‍വേയുടെ തീരുമാനം. നിലവില്‍ 500 ലധികം ട്രെയിനുകളിലാണ് ജനറേറ്റര്‍ കാര്‍ ബോഗികളുള്ളത്. ഇവ ഘട്ടം ഘട്ടമായി ഒഴിവാക്കും. ഇവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിലൂടെ 20,000 സീറ്റുകള്‍ കൂടി ഘടിപ്പിക്കാനുള്ള സൗകര്യവും ലഭിക്കും.


ഇത്തരത്തില്‍ പുതിയ പരിഷ്‌കരണത്തിലൂടെ 800 കോടി രൂപ പ്രതിവര്‍ഷം ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ജനറേറ്റര്‍ കാറുകളില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിനിലെ ഫാന്‍, എസി, ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്. പുതിയ പരിഷ്‌കരണത്തിലൂടെ ഇന്ധന നഷ്ടവും മലിനീകരണവും കുറയ്ക്കാന്‍ സാധിക്കും. കൂടാതെ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിലൂടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവുണ്ടാകും.




Sharing is Caring