ആശ വർക്ക‍ര്‍മാർക്ക് നൽകാനുള്ള കേന്ദ്രവിഹിതം നൽകിക്കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ


കേരളത്തിലെ ആശ വർക്ക‍ര്‍മാർക്ക് നൽകാനുള്ള കേന്ദ്രവിഹിതം നൽകിക്കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. സ്വന്തം വീഴ്ച്ച മറയ്ക്കാൻ കേരളം കേന്ദ്രത്തെ പഴിചാരുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ബജറ്റിൽ അനുവദിച്ചതിനുപുറമേ 120 കോടി രൂപ കേരളത്തിന് നൽകി.


കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പറഞ്ഞു .കേന്ദ്രത്തിൽനിന്ന് പണം കിട്ടാൻ വൈകിയതാണ് ശമ്പളവിതരണം വൈകാൻ കാരണമായതെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രസ്താവന തെറ്റാണ്. 2024-2025-ൽ സംസ്ഥാനത്തിനു നൽകേണ്ട 913.24 കോടി രൂപയുടെ സ്ഥാനത്ത് 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകി. ഒരു സംസ്ഥാനത്തോടും കേന്ദ്രം വിവേചനം കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.


ഓണറേറിയം വർധന ആവശ്യപ്പെട്ടുള്ള ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരം 24-ാം ദിവസവും തുടരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്. സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ രംഗത്തെത്തി.

പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം ഇന്നലെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. സമരക്കാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാരിന്റെ ഈഗോയാണ് സമരം തീരാത്തതിന് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.



Sharing is Caring