അഭിമന്യു വധം: മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയില്‍

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ സ്വദേശിയും ക്യാമ്ബസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയുമായ റജീബ് ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത് അറസ്‌റ്റിലായ കാമ്ബസ് ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരിലൊരാളാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇരുവരെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ പൊലീസ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി. കോടതിയുടെ അനുമതിയോടെ ജയിലിലായിരിക്കും തിരിച്ചറിയല്‍ പരേഡ്. ഇതിനായി ഒരു മജിസ്ട്രേട്ടിനെ നിയോഗിക്കും. അഭിമന്യുവിനൊപ്പം കുത്തേറ്റ കോളേജ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, വിനീത്, ആക്രമണത്തിനിരയായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും പ്രതികളെ തിരിച്ചറിയാന്‍ നിയോഗിക്കുക. കാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉള്‍പ്പെടെ 16 പേര്‍ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. നിര്‍ണായക തെളിവായ ആയുധങ്ങളും കണ്ടെടുക്കാനായില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് തിരിച്ചറിയല്‍ പരേഡ്.

കോളേജിന് പിന്‍വശത്തെ ഗേറ്റില്‍ സംഘര്‍ഷമുണ്ടായതോടെ പ്രവര്‍ത്തകരുമായി മടങ്ങിയ മുഹമ്മദ് പിന്നീട് അക്രമിസംഘത്തെ വിളിച്ചുവരുത്തി കോളേജിലേക്ക് വിടുകയായിരുന്നു. ഈ സമയം മുഹമ്മദ് കൂടെയില്ലെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അഭിമന്യുവിന് കുത്തേല്‍ക്കുമ്ബോള്‍ മുഹമ്മദ് സ്ഥലത്തുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. പള്ളുരുത്തിയില്‍ നിന്നുള്ള അക്രമിസംഘത്തെ നയിച്ചത് സനീഷായിരുന്നു. ഇയാള്‍ കത്തിവീശി തുടക്കത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചവിട്ടിയും ഇടിച്ചും പരിക്കേല്പിച്ചു. ഈ സംഘത്തിലുള്ളവരാണ് ഇടിക്കട്ട, കത്തി, ഉരുട്ടിയ മരവടി എന്നിവ കൊണ്ടുവന്നത്. കുത്തിയത് ആരാണെന്ന് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചില്ല. മറ്റ് പ്രതികളില്‍ ചിലര്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. അക്രമിസംഘത്തെ റിക്രൂട്ട് ചെയ്‌ത പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനും എറണാകുളം തമ്മനം സ്വദേശിയുമായ ഷിജുവിനെ പിടികൂടാനായിട്ടില്ല. ഇയാളാണ് സംഘത്തിലെ ഓരോരുത്തര്‍ക്കുമുള്ള ദൗത്യം നിശ്‌ചയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *