അനധികൃതമായി പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഗുജറാത്ത് തീരത്തുനിന്ന് പോയ മൽസ്യത്തൊഴിലാളികളെയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി മോചിപ്പിച്ചത്.തിരകളെ ത്രസിപ്പിക്കുന്ന നടപടിയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്ന് ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് പറയുന്നത്. ഇന്ത്യ-പാകിസ്താൻ സമുദ്രാതിർത്തിയിലെ, നോ ഫിഷിങ് സോണിൽ വെച്ച് ഒരു ഇന്ത്യൻ മൽസ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാർഡിന് ലഭിച്ചു.
പാകിസ്താൻ മാരിടൈം ഏജൻസിയുടെ ഒരു കപ്പൽ തങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു മൽസ്യബന്ധനബോട്ടിനെയും ഏഴ് മൽസ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തുവെന്നും സഹായിക്കണമെന്നുമായിരുന്നു ആ സന്ദേശം.വിവരം ലഭിച്ചയുടൻ തന്നെ കോസ്റ്റ് ഗാർഡ് വിഷയത്തിൽ ഇടപെട്ടു. മൽസ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത കപ്പലിനെ പിന്തുടരാൻ മറ്റൊരു കപ്പലിനെ അയച്ചു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഒരു കിടിലൻ ചേസിങ്ങിനൊടുവിൽ പാകിസ്താന്റെ കപ്പലിനെ വളയുകയായിരുന്നു.

തുടർന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു.വലിയ പ്രതിസന്ധികളില്ലാതെ മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടിയെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. അന്നുതന്നെ ഏഴ് മൽസ്യത്തൊഴിലാളികളെയും കൊണ്ട് കോസ്റ്റ് ഗാർഡ് ഗുജറാത്തിലെ തീരത്തേക്ക് മടങ്ങിയെത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് കോട്ട ഗാർഡ് അറിയിച്ചു. സംഭവത്തിൽ ഗുജറാത്ത് സർക്കാർ കോസ്റ്റ് ഗാർഡുമായി ചേർന്ന് സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.













