അടുത്ത 20 വര്‍ഷം കൂടി തങ്ങള്‍ ഭരിക്കുമെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍; മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷം


വികതസിത ഭാരതവും ആത്മനിര്‍ഭര്‍ ഭാരതും രാജ്യം തിരിച്ചറിഞ്ഞെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം തങ്ങള്‍ രാജ്യം ഭരിച്ചുവെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


അതേസമയം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ കടന്നാക്രമിച്ചിരുന്നു.


മണിപ്പൂരിലെ കോണ്‍ഗ്രസ് എംപി അംഗോംച ബിമോല്‍ അകോയിജാമും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മണിപ്പൂരിനെ കുറിച്ച് സഭയിലുയര്‍ത്തിയ മണിപ്പൂര്‍ വിഷയങ്ങളില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ സര്‍ക്കാരിന്റേത് ലഘുതുടക്കമായിരുന്നെന്നും സര്‍ക്കാരിന്റെ സുപ്രധാന നീക്കങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി അറിയിച്ചു. മൂന്നിലൊന്ന് പ്രധാനമന്ത്രിയെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തെ മോദി സഭയില്‍ തള്ളി. തങ്ങള്‍ മൂന്നിലൊന്ന് കാലം മാത്രമേ ആയിട്ടുള്ളൂവെന്നും അടുത്ത 20 വര്‍ഷം കൂടി തങ്ങള്‍ ഭരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.



Sharing is Caring