പട്ന: അച്ഛൻ മോഹൻ പാസ്വാൻ മരിച്ചതോടെ പ്രതിസന്ധിയിലായ ബിഹാറിന്റെ ‘സൈക്കിൾ പെൺകുട്ടി’ എന്നറിയപ്പെടുന്ന ജ്യോതി കുമാരിക്ക് സഹായവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
വ്യാഴ്ച വൈകീട്ട് ജ്യോതിയെ ഫോണിൽ വിളിച്ച് പ്രിയങ്ക സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
കോവിഡിന്റെ ഒന്നാം തരംഗത്തിലെ അപ്രതീക്ഷിത ലോക്ക്ഡൗണിൽ ജ്യോതികുമാരി തന്റെ രോഗിയായ അച്ഛനെ ഹരിയാണയിലെ ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദർഭഗംഗയിലേക്ക് സൈക്കിളിൽ എത്തിച്ചിരുന്നു. 1200 ഓളം കിലോമീറ്റർ സൈക്കിൾ ചവിട്ടിയായിരുന്നു ജ്യോതിയുടെ യാത്ര.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപടക്കം ജ്യോതിയെ പ്രശംസിച്ചു. ബിഹാറിന്റെ സൈക്കിൾ പെൺകുട്ടി എന്ന വിശേഷണവും അങ്ങനെ ജ്യോതിക്ക് ലഭിച്ചു.
ഇതിനിടെ തിങ്കളാഴ്ചയാണ് പിതാവ് മോഹൻ പാസ്വാൻ മരിച്ചത്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി ജ്യോതിയുടെ കുടുംബം.
ഇത് ശ്രദ്ധയിൽപ്പെട്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുണ്ടായത്. കുടുംബത്തിന്റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. പ്രിയങ്കയെ കാണണമെന്ന് അറിയിച്ച ജ്യോതിയോട് കോവിഡ് മഹാമാരിക്ക് ശേഷം ഡൽഹിയിലേക്ക് എത്തിക്കാമെന്ന് അറിയിച്ചു.