അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കരാര്‍: ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു


ഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹിയിലെത്തിച്ചു. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബൈ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്.


ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കഴിഞ്ഞ 19ന് ദുബൈ ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദര്‍ശനത്തിന് ഇടയിലാണ് യുഎഇ മന്ത്രാലയ ഉത്തരവ് എന്നതു ശ്രദ്ധേയമാണ്. ദുബൈയില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.


അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഇടപാടില്‍ 350 കോടി രൂപ കൈക്കൂലി നല്കിയത് ക്രിസ്ത്യന്‍ മിഷേല്‍ മുഖേനയെന്നാണ് സിബിഐ കേസ്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്റ്റലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.



Sharing is Caring