യുവാവിൻറെ ചെവി പൊലീസ് ലാത്തി ഉപയോഗിച്ച് അടിച്ചു തകർത്തെന്ന് പരാതി. കൊല്ലം നെടുമ്പന സ്വദേശി അതുൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അരോപണം അടിസ്ഥാനരഹിതമാണെന്നും ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽപ്പെട്ടവരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
നെടുമ്പന മരുതൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഉൽസവത്തിൽ സംഘർഷമുണ്ടായിനെ തുടർന്ന് പൊലീസ് ലാത്തി വീശി അക്രമികളെ ഓടിക്കാൻ ശ്രമിച്ചു. അതിനിടെയാണ് അതുലിൻറെ ചെവിയ്ക്ക് ലാത്തിയേറ്റതെന്നാണ് പരാതി. അതുലിനെ കൂടാതെ ഒൻപത് യുവാക്കൾക്ക് കൂടി പോലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റെന്നും പരാതിയുണ്ട്.അതുലിനെ പോലീസ് ആക്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു.
ഉൽസവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. രണ്ട് വിഭാഗത്തിൽപ്പെട്ടവർക്കും പരുക്കേറ്റു. ഇവരെ പോലീസ് പിരിച്ചുവിടുകയാണ് ചെയ്തതെന്നുമാണ് പോലീസ് വിശദീകരണം. അക്രമം നടങ്ങിയവർക്ക് എതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.