ഗാർഹിക പീഡന പരാതിയിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ. സിഡ്നിയിലെ മാൻലി പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കഴിയുകയാണ് സ്ലേറ്റർ. ഒക്ടോബർ 12നു നടന്ന ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 51കാരനായ സ്ലേറ്റർ മൂന്ന് കുട്ടികളുടെ പിതാവാണ്.
മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളയാളാണ് സ്ലേറ്റർ. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമത്രി സ്കോട്ട് മോറിസണു നേരെ നടത്തിയ പരാമർശത്തിനു പിന്നാലെ സ്ലേറ്ററെ ചാനൽ സെവൻ പിരിച്ചുവിട്ടിരുന്നു.
ചാനൽ സെവൻ്റെ കമൻ്ററി പാനലിലായിരുന്നു സ്ലേറ്റർ. സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി വളരെ മോശമാണെന്നായിരുന്നു സ്ലേറ്ററുടെ പരാമർശം.