ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചു ; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു


ദില്ലി: ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചു. ഫരീദാബാദില്‍ വച്ച്‌ പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ അജ്ഞാതര്‍ വെടിവച്ചത്. ജിംനേഷ്യത്തില്‍ നിന്ന് തിരിച്ചുവരുമ്പോഴാണ്ആക്രമണം. കാറില്‍ കയറുന്നതിനിടെ പിന്നില്‍ നിന്നെത്തിയ വാഹനത്തില്‍ വന്ന ചിലര്‍ ചാടിയിറങ്ങുകയും വെടിവച്ച്‌ രക്ഷപ്പെടുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ ആക്രമണ ദൃശ്യം വളരെ വ്യക്തമായി കാണുന്നുണ്ട്.വെടിയേറ്റ ഉടനെ ചിലര്‍ അദ്ദേഹത്തെ സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. ഹരിയാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് വികാസ് ചൗധരി. 10 വെടിയുണ്ടകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ആഴത്തില്‍ തറച്ചിട്ടുണ്ട്.അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നതിന്റെ സൂചനയാണിതെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളുടെ ജീവന് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നാണ് മറ്റു പ്രതിപക്ഷ കക്ഷികള്‍ പ്രതികരിച്ചത്.




Sharing is Caring