സിപിഐഎം തെലങ്കാനയില്‍ ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണ് ശ്രമിച്ചതെന്ന് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശനം


ന്യൂഡല്‍ഹി: സിപിഐഎം തെലങ്കാനയില്‍ ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണ് ശ്രമിച്ചതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി (സിസി) റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഒരു എംഎല്‍എ പോലുമില്ലാത്ത രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പാര്‍ട്ടിയുള്‍പ്പെട്ട മുന്നണി ഭാവിച്ചപ്പോള്‍ പൊളിറ്റ്ബ്യൂറോ (പിബി) ഇടപെടേണ്ടി വന്നുവെന്നും കഴിഞ്ഞ 16ന് സിസി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.’തെലങ്കാനയില്‍ സിപിഐഎം രൂപംകൊടുത്ത ബഹുജന്‍ ഇടതു മുന്നണി (ബിഎല്‍പി) ആകെയുള്ള 119 സീറ്റില്‍ 107 ല്‍ മല്‍സരിച്ചു. ഒരിടത്തും ജയിച്ചില്ല. പാര്‍ട്ടി 26 സീറ്റില്‍ മല്‍സരിച്ചു, 0.4 % വോട്ട് ലഭിച്ചു. പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചു.


സ്ഥാനാര്‍ഥികളുടെ ജാതി എടുത്തുകാട്ടി. മറ്റു മാനദണ്ഡങ്ങള്‍ ഒഴിവാക്കി ജാതിസ്വത്വത്തിന് ഊന്നല്‍ നല്‍കിയത്, മുന്നണിയെ ജാതിയടിസ്ഥാനത്തിലുള്ള കൂട്ടായ്മയാക്കി മാറ്റി. വര്‍ഗവശത്തിനും ഊന്നല്‍ നല്‍കണമെന്ന അടിസ്ഥാന നിലപാടിനു വിരുദ്ധമാണിത്. മാത്രമല്ല, മുഖ്യമന്ത്രിയെയും പുതിയ സര്‍ക്കാരിനെയും കുറിച്ചുള്ള പരാമര്‍ശം യാഥാര്‍ഥ്യത്തിനു നിരക്കുന്നതായിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍, ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ടും മറ്റു വര്‍ഗീയ ശക്തികളും പരാജപ്പെട്ടുവെന്നു കരുതുന്നതു ശരിയല്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 40.9% വോട്ട് ലഭിച്ചപ്പോള്‍, ബിജെപിക്ക് 41.1% ലഭിച്ചു. ബിജെപിക്ക് 0.2% കൂടുതല്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 39.3 ശതമാനവും ബിജെപിക്ക് 38.8 ശതമാനവുമാണ് വോട്ട്. വ്യത്യാസം 0.5%.



Sharing is Caring