കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (മുഡ)യുമായി ബന്ധപ്പെട്ട് ഇഡി തിങ്കളാഴ്ച പുതിയ തിരച്ചില്‍ നടത്തി.ഏജൻസി ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ബെംഗളൂരുവിലെയും മൈസൂരുവിലെയും ഏകദേശം ഏഴ് എട്ട് സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഒക്ടോബർ 18 ന് മൈസൂരിലെ മുഡ ഓഫീസിലും മറ്റ് ചില സ്ഥലങ്ങളിലും ഏജൻസി പരിശോധന നടത്തിയിരുന്നു.

കൂടാതെ കഴിഞ്ഞയാഴ്ച മുഡയുടെ ബെംഗളൂരു സോണല്‍ ഓഫീസിലെ താഴ്ന്ന റാങ്കിലുള്ള ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തു. അതേ സമയം മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം ഇഡി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മുഡ വഴി തന്റെ ഭാര്യക്ക് 14 ലാൻഡ് സൈറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ ലോകായുക്തയുടെയും ഇഡിയുടെയും വ്യക്തമായ അന്വേഷണങ്ങള്‍ സിദ്ധരാമയ്യ ഇപ്പോള്‍ നേരിടുന്നുണ്ട്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, ഭർതൃസഹോദരൻ മല്ലികാർജുന സ്വാമി കൂടാതെ ഭൂമി വാങ്ങി പാർവതിക്ക് സമ്മാനിച്ചവരടക്കം കേസില്‍ പ്രതികളാണ്. പാർവതിയെ അടുത്തിടെ ലോകായുക്തയും ചോദ്യം ചെയ്തിരുന്നു.













