സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം


ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന് വീണ്ടും സെല്‍ തന്നെ. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലംമാറ്റം. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയെയാണ് സ്ഥലംമാറ്റിയത്. രാജസ്ഥാനിലെ 87 സെഷന്‍സ് കോടതിയിലെ ജഡ്ജിമാരെയും സ്ഥലം മാറ്റി. മറ്റൊരു ജഡ്ജി സല്‍മാന്‍ ഖാന്റെ ജാമ്യം പരിഗണിക്കും. സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജ് ദേവ് കുമാര്‍ ഖാത്രിക്കും സ്ഥലം മാറ്റം ഉണ്ട്.


87 ജഡ്ജിമാര്‍ക്കാണ് ഇത്തവണ സ്ഥലം മാറ്റമുണ്ടായത്. രാജസ്ഥാനില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 15-30 കാലയളവില്‍ ജഡ്ജിമാരുടെ സ്ഥലംമാറ്റ പ്രഖ്യാപനം ഉണ്ടാവാറുണ്ട്. വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജ് രവീന്ദ്ര കുമാര്‍ ജോഷി കേസ് പഠിക്കണമെന്നു കാണിച്ച്‌ ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരില്‍ നിന്നും സിരോഹിലേക്കാണ് മാറ്റിയത്. പകരം ഭീല്‍വാല ഡിസ്ട്രിക്‌ട് സെഷന്‍സ് ജഡ്ജ് ചന്ദ്രകുമാര്‍ സോങാരയെയാണ് നിയമിച്ചിരിക്കുന്നത്.


ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്. 1998ല്‍ ഹം സാത്ത് സാത്ത് ഹേയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴായിരുന്നു സല്‍മാനും കൂട്ടരും കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സല്‍മാന്‍ ഇപ്പോള്‍.



Sharing is Caring