സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത് കോണ്‍ഗ്രസ്; ജെ.ഡി.എസുമായി ചര്‍ച്ച


ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ സാധൂകരിക്കും വിധമാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ഫലം നല്‍കുന്ന സൂചന. അതിനാല്‍ 33 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറാന്‍ വേണ്ട ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജെ.ഡി.എസ് അഭൂതപൂര്‍വമായ പോരാട്ടം കാഴ്ച വെച്ച സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും അവഗണിക്കാനാകാത്ത ശക്തിയായി ജെ.ഡി.എസ് മാറിയിരിക്കുന്നു.


രാമനഗരയിലും ചന്നപ്പട്ടണത്തും ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി എളുപ്പം ജയിച്ചു കയറുമെന്നാണ് ഇപ്പോഴത്തെ ലീഡ് നില സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയിലും ബദാമിയിലും ശക്തമായ മത്സരമാണ് നേരിടുന്നത്.


എച്ച്‌.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ജെ.ഡി.എസ് നേരത്തെ പ്രഖ്യാപിച്ചത് ഒരു പാര്‍ട്ടിക്കും തങ്ങളെ അവഗണിക്കാനാകില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിത്തന്നെയാണ്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നുത്. തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും എല്ലാവരുടെ മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാന ഭരണം നഷ്ടപ്പെട്ട അവസ്ഥ കര്‍ണാടകയില്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി വിട്ടു വീഴ്ച നടത്തുമെന്നാണ് കരുതുന്നത്.



Sharing is Caring