വിവാദങ്ങള്‍ തിരിച്ചടിയായി; കേംബ്രിഡ്ജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍


ന്യൂയോര്‍ക്ക്: ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യത അടിച്ചു മാറ്റി വിവാദം സൃഷ്ടിച്ച കേംബ്രിഡ്ജ് അനലറ്റിക്ക പാപ്പരായി. ഫേസ്‌ബുക്ക് സ്വകാര്യത സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായതോടെയാണ് കമ്പനി പാപ്പരായത്. ഇതോടെ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ന്യൂയോക്കിലെ ഫെഡറല്‍ കോടതിയെ സമീപിച്ചു.


നേരത്തെ, കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെ അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുള്ള കമ്പനിക്ക് ഇതിനേക്കാള്‍ കടബാധ്യതകളുമുണ്ടെന്നാണ് കണക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക സഹായം നല്‍കിയെന്ന ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


8.70 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്‌ബുക്കില്‍ നിന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതാണ് വിവാദമായത്. യുഎസിലെ 7.06 കോടി പേരുടേയും ഇന്ത്യയില്‍ 5.64 ലക്ഷം പേരുടേയും സ്വകാര്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയിരുന്നു.



Sharing is Caring