വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍


രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.


2,578.40 കിലോഗ്രാം സ്വർണമാണ് ഇവിടെ നിന്നും പിടികൂടിയത്. തൊട്ടുപിന്നില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം-1,370.96 കിലോഗ്രാം. ചെന്നെെ വിമാനത്താവളം 1274.25 കിലോഗ്രാം, കോഴിക്കോട് വിമാനത്താവളം 1159.65 കിലോഗ്രാം, കൊച്ചി വിമാനത്താവളം 627.44 കിലോഗ്രാം, അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളം 465.41 കിലോഗ്രാം, ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളം 441.58 കിലോഗ്രാം, ഹെെദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളം 297.72 കിലോഗ്രാം എന്നിങ്ങനെയാണ് പിടികൂടിയ സ്വർണ്ണത്തിന്റെ അളവ്.


സ്വര്‍ണക്കടത്തുകേസില്‍ ഏറെയാളുകള്‍ അറസ്റ്റിലാകുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത് വളരെ കുറച്ച്പേരാണെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 ല്‍ അറസ്റ്റുചെയ്തത് 924 പേരെയും ശിക്ഷിച്ചത് ഒരാളെയും. 2021-22ല്‍ 1,051 പേരെ അറസ്റ്റുചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടത് മൂന്നുപേര്‍. 2022-23ല്‍ 1,197 പേര്‍ അറസ്റ്റിലായപ്പോള്‍ അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടു. 2023-24 ല്‍ 1,533 അറസ്റ്റും അഞ്ചുപേര്‍ക്ക് ശിക്ഷയും. 2024-25 ല്‍ 908 അറസ്റ്റ് നടന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം.രാജ്യസഭയില്‍ വി ശിവദാസന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.



Sharing is Caring