വികസന അജന്‍ഡ അവതരിപ്പിച്ച്‌ നീതി ആയോഗ്, പേര് “പുതിയ ഇന്ത്യ 2022”


ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയ്ക്ക് ഊര്‍ജ്ജം പകരാന്‍ വികസന പദ്ധതിയുമായി നീതി ആയോഗ്. പ്രധാന വികസന പരിപാടിയ്ക്ക് ‘ പുതിയ ഇന്ത്യ 2022’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം അടുത്ത 15 വര്‍ഷത്തേയ്ക്ക് നടപ്പാക്കേണ്ട വികസന കാഴ്ച്ചപ്പാട് രേഖയും സൃഷ്ടിയ്ക്കുമെന്ന് നീതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തേയ്ക്കുള്ള കര്‍മ്മ പദ്ധതി, ഏഴ് വര്‍ഷത്തേക്കുള്ള ഇടക്കാല വികസന മാര്‍ഗങ്ങള്‍, 15 വര്‍ഷത്തേക്കുള്ള കാഴ്ച്ചപ്പാട് എന്നിവയടങ്ങുന്ന രേഖകള്‍ നിര്‍മ്മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ദാരിദ്ര്യം, അഴിമതി, മാലിന്യം, ഭീകരവാദം തുടങ്ങി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് 2022 ല്‍ വിടുതല്‍ നേടുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് നീതി ആയോഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


രാജ്യം 2022ല്‍ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് സംബന്ധിച്ചുള്ള പരിശോധനകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നീതി ആയോഗിന് നിര്‍ദ്ദേശം നല്‍കിയെന്നും രാജീവ് കുമാര്‍ അറിയിച്ചു. ഈ സാമ്ബത്തിക വര്‍ഷം നടപ്പിലാക്കുന്ന ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സ്വരൂപിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സര്‍ക്കാരെടുക്കുന്ന പ്രധാന നയങ്ങള്‍ രൂപവത്കരിച്ച്‌ നടപ്പിലാക്കുന്ന സംവിധാനമാണ് നീതി ( നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ) ആയോഗ്. പദ്ധതി വിജയകരമാകുവാന്‍ വേണ്ട മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.




Sharing is Caring