ലിബിയന്‍ കടല്‍ത്തീരത്ത് ബോട്ടു മറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി


ലിബിയ: ലിബിയന്‍ കടല്‍ത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം കടലില്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയന്‍ തീരദേശ സേന അറിയിച്ചു.മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥി സംഘമാണ് ലിബിയക്ക് അടുത്ത് കടലില്‍ മുങ്ങിയത്. ഇവരില്‍ നിന്നും 14 പേരെ ലിബിയന്‍ തീരദേശ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടില്‍ എത്ര പേരുണ്ടായിരുന്നു എന്ന് കൃത്യമായി അറിവായിട്ടില്ല. നൂറിലധികം പേര്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്നാണ് ലിബിയന്‍ തീരദേശ സേന പറയുന്നത്.


ഇറ്റലിയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അഭയാര്‍ഥികള്‍ പ്രവഹിക്കുന്ന പ്രധാന കടല്‍മാര്‍ഗമാണിത്. രണ്ടാഴ്ച മുന്‍പ് ടൂണീഷ്യന്‍ കടല്‍ത്തീരത്ത് 112 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. ട്രിപ്പോളിയിലെ കിഴക്കന്‍ അല്‍ഹംദിയയില്‍ കിഴക്കന്‍ തീരത്ത് എത്തിച്ചേര്‍ന്ന 120 പേരെ അറസ്റ്റ് ചെയ്തിരിന്നു. യൂറോപ്പില്‍ എത്താന്‍ ശ്രമിക്കുന്ന മിക്ക കുടിയേറ്റക്കാരുടെയും പ്രധാന മേഖലയാണ് ലിബിയ. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിബിയയില്‍ തന്നെ ബോട്ടു മുങ്ങി 90 പേര്‍ മരിച്ചു. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈഷന്‍ ഓഫ് മൈഗ്രേഷന്റെ കണക്കനുസരിച്ച്‌ മെഡിറ്ററേനിയന്‍ കടല്‍ അഭയാര്‍ഥികളുടെ മരണ മുനമ്ബായി മാറുകയാണ്. 2017ല്‍ 3116 അഭയാര്‍ഥികളാണ് ഇവിടെ മുങ്ങിമരിച്ചത്.




Sharing is Caring