റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്


റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്‌ലാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവല്‍നയ. ആര്‍ട്ടിക് ധ്രുവത്തിലെ പീനല്‍ കോളനി ജയിലിന് മുന്നില്‍ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്.


മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തില്‍ പറയുന്നു. നവല്‍നിയെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുമെന്ന പരാമര്‍ശത്തിന് പിന്നാലെ അലക്‌സി നവല്‍നിയുടെ ഭാര്യ യൂലിയയുടെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പോരാടുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് ഭാര്യ യൂലിയ നവാല്‍നയ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പുതിയ എതിരാളിയാണ് യൂലിയ.

നവല്‍നിയുടെ സ്വതന്ത്ര റഷ്യ എന്ന സ്വപ്നത്തിനായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യൂലിയ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുട്ടിന്റെ മുഖ്യ എതിരാളിയായ നവാല്‍നി മരണപ്പെടുന്നത്. റഷ്യയ്ക്ക് പുറത്തുനിന്നാണ് യൂലിയ പുട്ടിനെതിരെ അനുയായികളെ അണിനിരത്തുന്നത്.

നവാല്‍നിയെ പുട്ടിന്‍ കൊന്നതാണെന്നും നവാല്‍നിക്ക് വേണ്ടി ആരെയും ഭയക്കാതെ താന്‍ പോരാട്ടം ശക്തമായി തുടരുമെന്നും യൂലിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.



Sharing is Caring