രേഖകളില്ലാതെ യു എസില്‍ കഴിയുന്ന വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തും :ട്രംപ്


രേഖകളില്ലാതെ യു എസില്‍ കഴിയുന്ന വിദേശ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ വീണ്ടും ന്യായീകരിച്ച്‌ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഭരണകൂടം തട്ടിപ്പുകാരെയും വഞ്ചകരെയും ആഗോളവാദികളെയും നാട്ടിലേക്ക് അയച്ചുകൊണ്ട് ‘ചതുപ്പുനിലം വറ്റിക്കുകയാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കി.


ശനിയാഴ്ച വാഷിംഗ്ടണിന് പുറത്ത് കണ്‍സർവേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷൻ കോണ്‍ഫറൻസിനെ (സി പി എസി) അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യു എസ് പ്രസിഡന്റ്.’വഞ്ചകർ, നുണയന്മാർ, ആഗോളവാദികള്‍, ഉദ്യോഗസ്ഥർ എന്നിവരെ പുറത്താക്കുന്നു.


നിയമവിരുദ്ധരായ അന്യഗ്രഹ കുറ്റവാളികളെ നാട്ടിലേക്ക് അയക്കുന്നു. ഞങ്ങള്‍ ചതുപ്പ് നീക്കം ചെയ്യുകയും ജനങ്ങളുടെ സർക്കാർ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു’ അദ്ദേഹം പറഞ്ഞു.

പ്യൂ റിസർച്ച്‌ സെന്ററിന്റെ 2022 ലെ കണക്കനുസരിച്ച്‌ അനധികൃത കുടിയേറ്റക്കാർ മൊത്തം യുഎസ് ജനസംഖ്യയുടെ 3.3 ശതമാനമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ജന്മാവകാശ പൌരത്വം റദ്ദ് ചെയ്യുകയും അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് കൂട്ടത്തോടെ നാടുകടത്താനും ആരംഭിക്കുകയായിരുന്നു.

ഫെബ്രുവരി 3 വരെ അനധികൃത കുടിയേറ്റക്കാരായ 8768 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ച ശക്തമായ നടപടികള്‍ക്ക് ഇന്ത്യക്കാരും വലിയ തോതില്‍ വിധേയമായിട്ടുണ്ട്. ആകെ 332 ഇന്ത്യക്കാരെയാണ് മൂന്ന് തവണയായി യു എസില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യക്കും ചൈനയ്ക്കും മേല്‍ പകരത്തിനുപകരം തീരുവ ഉടൻ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും ഭീഷണിപ്പെടുത്തി. അമേരിക്കൻ ചരക്കുകള്‍ക്ക് ആ രാജ്യങ്ങള്‍ ചുമത്തുന്ന അതേയളവില്‍ തീരുവ തിരിച്ചും ചുമത്തുമെന്ന് വാണിജ്യ സെക്രട്ടറി ഹവാർഡ്‌ ലട്‌നിക്കിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വ്യക്തമാക്കിയത്.

കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്ബോഴും ഇന്ത്യക്കെതിരെ അദ്ദേഹം രൂക്ഷമായ വിമർശനം നടത്തി. യു എസില്‍ നിന്ന് ഇന്ത്യക്ക് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇന്ത്യ അമേരിക്കയെ നന്നായി മുതലെടുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മള്‍ എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു, അവര്‍ 200 ശതമാനം താരിഫ് ചുമത്തുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നത് തുടരുമ്ബോഴാണ്, അവർ ഇത്തരത്തില്‍ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതെന്നും യു എസ് പ്രസിഡന്റ് ആരോപിച്ചു.



Sharing is Caring