മുംബൈയില്‍ പ്രധാന റണ്‍വേ അടച്ചു ; റദ്ദാക്കിയത് 203 വിമാനങ്ങള്‍


മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയില്‍ 203 വിമാനങ്ങള്‍ റദ്ദാക്കി. പ്രധാന റണ്‍വേയില്‍ വിമാനം തെന്നിമാറിയതും പ്രളയസമാനമായ അന്തരീക്ഷം മൂലം റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നതുമാണ് വിമാനങ്ങള്‍ റദ്ദാക്കാനിടയായത്. പ്രധാന റണ്‍വേയില്‍ ഉച്ചക്ക് 11.45നാണ് ജയ്പുരില്‍ നിന്നുവന്ന സ്പൈസ് ജെറ്റ് വിമാനമാണ് തെന്നിമാറിയത്. ഇതോടെ പ്രധാന റണ്‍വേ അടച്ചിരുന്നു. രാജ്യത്തെ സുപ്രധാന വിമാനത്താവളമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ഇതോടെ പ്രധാന റണ്‍വേ അടച്ചതോടെ പലവിമാനങ്ങളും വഴി തിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തു. 350 വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വരെ വൈകിയാണ് ലാന്‍ഡ് ചെയ്തത്. റണ്‍വേ സാധാരണ നിലയിലാകാന്‍ 48 മണിക്കൂര്‍ സമയമെടുക്കുമെന്നും യാത്രക്കാര്‍ വിമാന കമ്ബനികളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ലൂന്‍ താലൂക്കില്‍ അണക്കെട്ട് തകര്‍ന്ന് ആറു പേര്‍ മരിച്ചു. 16 പേരെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുദിവസമായി തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് അണക്കെട്ട് തകര്‍ന്നത്.




Sharing is Caring