മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കും. എൻഐഎ സംഘം യുഎസിലേക്ക് തിരിക്കും. നാലംഗ സംഘമാണ് യുഎസിലേക്ക് പോകുന്നത്. ഒരു ഐജിയും ഡിഐജിയും സംഘത്തിലുണ്ട്. സംഘത്തിലെ ഉദ്യോഗസ്ഥരുടെ പേരുകൾ എൻ ഐ എ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. തഹാവൂർ റാണയെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വിവരം.
തഹാവുർ റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.
തഹാവൂർ റാണയെ തീഹാർ ജയിലിലാണ് പാർപ്പിക്കുക. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും വിവരം. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാർ നിലനിൽക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നത്.പാകിസ്താൻ വംശജനായ തഹാവൂർ റാണ കനേഡിയൻ പൗരനാണ്. പാകിസ്താനിലെ സൈനിക ഡോക്ടറായിരുന്നു. പിന്നീടാണ് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തത്.

തുടർന്ന് അമേരിക്കയി ഷിക്കാഗോയിൽ എത്തി വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്കർ ഭീകരർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണമെന്നും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.













