മന്ത്രി സ്ഥാനം വൈകുന്നതില്‍ കടുത്ത പ്രതിഷേധവുമായി കുട്ടനാട് എം.എല്‍.എയും എൻ.സി.പി നേതാവുമായ തോമസ് കെ.തോമസ്. ശരത് പവാറിന്റെ കത്ത് ലഭിച്ചിട്ടും നടപടി വൈകുന്നതിലുള്ള പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത്. മന്ത്രി സ്ഥാനത്തിന് തന്റെ അയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു.
ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ടെന്നും തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച് മൂന്ന് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ അറിയിച്ചു.

എന്തിനാണ് മന്ത്രി സ്ഥാനം തട്ടിക്കളിക്കുന്നതെന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യതയുണ്ടോ എന്ന് ജനം അറിയണം. സാമ്ബത്തിക ക്രമക്കേട് തന്റെ പേരില്‍ ഉണ്ടെന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. കുട്ടനാട് നോട്ടമിട്ടിരിക്കുന്ന ചിലരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും തോമസ് കെ. തോമസ് പറഞ്ഞു.
എ.െക ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അല്‍പം കൂടി കാത്തിരിക്കാനാണ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉടൻ നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്ന മുന്നറിയിപ്പും തോമസ് കെ. തോമസ് നല്‍കി.













