മധ്യപ്രദേശില്‍ നൂറ് കടന്ന് കോണ്‍ഗ്രസും ബിജെപിയും; തെലങ്കാനയിലെ ലീഡ് നിലയില്‍ ടിആര്‍എസിന് കേവലഭൂരിപക്ഷം


ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


ചത്തീസ്ഗഢ്: കോണ്‍ഗ്രസ്- 58, ബിജെപി- 26, മറ്റുള്ളവര്‍-6


മിസോറാം: കോണ്‍ഗ്രസ്-13, എംഎന്‍എഫ്-22, മറ്റുള്ളവര്‍ -2

തെലങ്കാന: ടിആര്‍എസ് -71, കോണ്‍ഗ്രസ്- 33, മറ്റുള്ളവര്‍-12

മധ്യപ്രദേശ്: കോണ്‍ഗ്രസ് -111, ബിജെപി- 109, ബിഎസ്പി-5, മറ്റുള്ളവര്‍-5

രാജസ്ഥാന്‍: കോണ്‍ഗ്രസ് -89, ബിജെപി- 80, മറ്റുള്ളവര്‍- 9

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്‌നിപരീക്ഷയാണ് ജനവിധി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തില്‍ സജീവമായതിനാല്‍ പ്രത്യേകിച്ച്.

പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബിജെപിക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും ബിജെപിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61ഉം ബിജെപിക്ക് അനുകൂലമായിരുന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബിജെപിയെ കുഴയ്ക്കുന്നത്.

മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബിജെപി പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബിജെപിക്ക് അപ്രതീക്ഷിതമായി.



Sharing is Caring