കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയിലെത്തിയത് തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയില്‍വെ പൊലീസ്. കേസിന്റെ ഭാഗമായി ബണ്ടി ചോറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍ വിട്ടു കിട്ടണമെന്നാണ് ആവശ്യം. രണ്ട് ബാഗുകള്‍, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടണമെന്നാണ് ബണ്ടി ചോറിന്റെ ആവശ്യം.
ഇയാള്‍ക്കെതിരെ പുതിയ കേസുകളില്ലെന്ന് റെയില്‍വെ പൊലീസ് സ്ഥിരീകരിച്ചു. തൃശ്ശൂരിലെ കവര്‍ച്ചാ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു. ബണ്ടി ചോറിനെ ഉടന്‍ വിട്ടയക്കുമെന്നും റെയില്‍വെ പൊലീസ് വ്യക്തമാക്കി. ബണ്ടി ചോര്‍ പിടികിട്ടാപ്പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ബണ്ടി ചോറിനെ ആർപിഎഫ് തടഞ്ഞത്. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയില്‍വെ പൊലീസ് തടഞ്ഞുവെച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു.
പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിർത്തുകയാണെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോർ പക്ഷെ പഴയ ശീലം തുടർന്നു. 2023ല്‍ യു പിയിൽ നിന്നാണ് ഡൽഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടിയത്.













