പോലീസുകാരുടെ അടിയന്തരയോ​ഗം വിളിച്ചുകൂട്ടി ഡിജിപി


തിരുവനന്തപുരം: അടിമപണിക്കെതിരെ പൊലീസ് സേനയിലും പൊതുസമൂഹത്തിലും ശക്തമായ വികാരം രൂപപ്പെട്ട സാഹചര്യത്തില്‍ വിഷയത്തിന് പരിഹാരം കാണാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തരയോ​ഗം വിളിച്ചു.


പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷന്‍, എസ്.എ.പി ക്യാമ്പിലെ സംഘടനാ ഭാരവാഹികള്‍ എന്നിവരെയാണ് യോ​ഗത്തിനായി ഡിജിപി വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് വച്ച്‌ 10.30-നാണ് യോ​ഗം.


മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ മുഖ്യമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരുന്നു. കരാട്ടെ അഭ്യാസിയായ എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തില്‍ പോലീസ് ഡ്രൈവറുടെ കഴുത്തിലെ കശേരുകള്‍ ചതഞ്ഞു പോയെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്ര സാരമായ പരിക്കേറ്റ പോലീസ് ഡ്രൈവറെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച എഡിജിപിയുടെ നടപടിയിലും പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം ഉയരുന്നുണ്ട്. അതിനിടെ തങ്ങളുടെ വീടുകളിലും ക്യാമ്പ്‌ ഓഫീസുകളിലും ജോലി ചെയ്യുന്ന പോലീസുകാരെ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥര്‍ പറഞ്ഞയച്ചു തുടങ്ങിയിട്ടുണ്ട്



Sharing is Caring