പൊലീസ്‌ വളന്റിയര്‍മാര്‍ക്ക്‌ കോവിഡ്‌: തിരൂര്‍ ഗള്‍ഫ്‌ മാര്‍ക്കറ്റ്‌ അടച്ചു


പോലീസ് വളന്റിയര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് കോവിഡ് ഭീതിയില്‍ . ഇതേ തുടര്‍ന്ന് ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു പൂട്ടി. ദക്ഷിണേന്ത്യയിലെ പ്രധാന ഗള്‍ഫ് മാര്‍ക്കറ്റായ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റാണ് കോവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചു പൂട്ടിയത്.


ഗള്‍ഫ് മാര്‍ക്കറ്റിലെ രണ്ട് പോലീസ് വളന്റിയര്‍മാര്‍ക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ പോലീസും നഗരസഭയും വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടത്. തുടര്‍ന്ന് തിരൂര്‍ സി ഐ ടി പി ഫര്‍ഷാദും നഗരസഭാ സെക്രട്ടറി എസ് ബിജുവും തിങ്കളാഴ്ച രാത്രി ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍
ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ചേരുകയും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതു വരെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു –


ദക്ഷിണേന്ത്യയിലെ പ്രധാന ഗള്‍ഫ് മാര്‍ക്കറ്റായ തിരൂരിലെക്ക് കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ചെറുകിട- മൊത്ത കച്ചവടക്കാര്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ വാങ്ങുന്നു.

പുറത്തു നിന്നും കച്ചവടക്കാര്‍ ‘ വരുന്നത് ഭീതിയോടെയാണ് തിരൂര്‍ കാണുന്നത്. കോവിഡ് വ്യാപനത്തിനെതുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഇവിടെ നിയന്ത്രണങ്ങള്‍ വരുത്തിയെങ്കിലും ഇതൊക്കെകാറ്റില്‍ പറത്തിയാണ് വ്യാപാരം നടക്കുന്നത്. ഇതിനിടെയാണ് സമ്ബര്‍ക്കം മൂലം വളണ്ടിയര്‍മാര്‍ക്ക് കോവിഡ് ബാധിച്ചത്. തിരൂരില്‍ കോവിഡ് ആശങ്കയെതുടര്‍ന്ന് ഹോള്‍സെയില്‍ മല്‍സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടിയിരുന്നു.



Sharing is Caring