പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷെയ്ക്ക് റിയാസ് എന്നയാളാണ് തെലങ്കാന പൊലീസുമായുളള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് പൊലീസുകാരനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് അവര്‍ക്കുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് കോണ്‍സ്റ്റബിളായ അമര്‍ എംപളളി പ്രമോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഷെയ്ഖ് റിയാസ്.


ഒക്ടോബര്‍ പതിനെട്ടിന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷെയ്ഖ് റിയാസ് നാല്‍പ്പത്തിരണ്ടുകാരനായ കോണ്‍സ്റ്റബിള്‍ പ്രമോദിനെ കുത്തിക്കൊന്നത്. റിയാസിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ മറ്റൊരാളുമായുളള ഏറ്റുമുട്ടലില്‍ പരിക്കേറ്റ റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ പൊലീസുകാരെ വീണ്ടും ആക്രമിച്ചു. ഒരു പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിപ്പറിച്ച പ്രതി വെടിയുതിര്‍ക്കാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഷെയ്ഖ് റിയാസ് പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വിവരം തെലങ്കാന ഡിജിപി ശിവധര്‍ റെഡ്ഡി സ്ഥിരീകരിച്ചു.



Sharing is Caring