പാലക്കാട്: പി.കെ.ശശി എംഎല്‍എക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി എ.കെ.ബാലന്. നടപടി വേണോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനിക്കും. കേസ് കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരിയാണെന്നും എ.കെ.ബാലന് പറഞ്ഞു.
അതേസമയം പി.കെ. ശശിക്കെതിരെ അച്ചടക്കനടപടി ഏറെക്കുറെ ഉറപ്പായതോടെ സ്വന്തം പക്ഷക്കാരും അദ്ദേഹത്തെ കൈവിടുകയാണ്. വിശ്വസ്തരെ കുത്തിനിറച്ച പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ ശശിയുടെ പിന്തുണ ദിനംപ്രതി കുറഞ്ഞുവരികയാണ്. കേന്ദ്രനേതൃത്വം വരെ ഇടപെട്ടതിനാൽ ഒപ്പം നിന്ന് പ്രശ്നത്തിൽ ചാടേണ്ടെന്നാണ് മിക്ക സെക്രട്ടേറിയറ്റംഗങ്ങളുടേയും നിലപാട്. കടുത്ത അച്ചടക്ക നടപടിക്ക് വിധേയനായാൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും ചില നേതാക്കൾ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രാദേശിക നേതൃത്വം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെങ്കിലും ലൈംഗികാരോപണ പരാതിയിൽ അച്ചടക്ക നടപടി നേരിട്ടയാൾ എംഎൽഎ പദവിയിൽ തുടരുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നാണഭിപ്രായം. ഷൊർണൂർ പോലൊരു ഉറച്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും വിജയം സിപിഐഎമ്മിന് ബാധ്യതയാവില്ലെന്നും ഇവർ പറയുന്നു.
മുൻ എറണാകുളം ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കലിനും കണ്ണൂർ ജില്ല സെക്രട്ടറി പി. ശശിക്കുമെതിരെ ആരോപണമുയർന്നപ്പോൾ ഇരുവരും സംഘടനരംഗത്ത് മാത്രമാണുണ്ടായിരുന്നത്. ജില്ലയിലെ ഔദ്യോഗിക ഗ്രൂപ്പിന്റെ ആളായി നിന്ന ശശി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ഇതിലെ ചെറുവിഭാഗവുമായി തെറ്റുന്നത്. മുൻ ഒറ്റപ്പാലം എം.എൽ.എ എം. ഹംസയേയും പി.കെ. സുധാകരനേയും ഒഴിവാക്കി വിശ്വസ്തരെ ഉൾക്കൊള്ളിച്ച് പുതിയ ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരിക്കാനും പി.കെ. ശശിയാണ് നേതൃത്വം നൽകിയത്.