പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഊർജ്ജമന്ത്രി, വിദേശകാര്യ മന്ത്രി, സൗദി അറേബ്യ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റിയാദ് സന്ദർശനം. ഇന്നലെ റിയാദ് വിമാനത്താവളത്തിൽ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും ഇന്ത്യൻ അംബാസഡറും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് നടന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ച സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനുമായിട്ടായിരുന്നു. ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആഗോളതലത്തിൽ ഊർജ്ജ വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിലെ വെല്ലുവിളികൾ ചർച്ചയായി.

വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ എന്നിവരുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷാ പ്രശ്നങ്ങൾ, പശ്ചിമേഷ്യയിലെ സാഹചര്യം, ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാനമായും കടന്നുവന്നു. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ സൗദി അറേബ്യയുമായുള്ള ബന്ധം വരും നാളുകളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.













