നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍


നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്‌ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോലും ആരും പോകാന്‍ പാടില്ല എന്നാണ് നിയമമെന്ന് മുരളീധരന്‍ പറഞ്ഞു. പിന്നെ എന്തിനാണ് മെറ്റീരിയല്‍സ് വച്ചിട്ടുള്ള റൂം അതിനടുത്തെന്നും അദ്ദേഹം ചോദിച്ചു. ദുരൂഹതയുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി വളരെ ഗൗരവത്തോടുകൂടിയാണ് അന്വേഷിക്കുന്നതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.’ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ സാധിക്കില്ല. മെറ്റീരിയല്‍ അടങ്ങിയ ഒരു മുറി അതിനടുത്ത് തുറക്കാന്‍ പാടില്ല. സ്‌ട്രോങ്ങ് റൂമിന്റെ അടുത്ത് മെറ്റീരിയല്‍സ് കൊണ്ട് വച്ചതില്‍ ദുരൂഹതയുണ്ട്.


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശതമാന കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ എത്ര പോളിങ് ശതമാനം എന്ന് എനിക്ക് പോലും അറിയില്ല’, കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എല്‍ഡിഎഫ് അല്ല ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. ആരുടെയും കുടുംബ വക ഒന്നുമല്ലെന്നും പ്രിസൈഡിങ് ഓഫീസര്‍ ഡയറി മറന്നു വച്ചതില്‍ ദുരൂഹതയുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനവിധി അട്ടിമറിക്കാന്‍ ആണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ചര്‍ച്ചയെ കുറിച്ചുള്ള പി വി അന്‍വറിന്റെ പരാമര്‍ശത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു.


കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്നുള്ള അഭിപ്രായം സിപിഐഎം പറയേണ്ടല്ലോ എന്നും അതാണ് പി വി അന്‍വര്‍ പറഞ്ഞതെന്നും കെ മുരളീധരന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞില്ലേ ഭരണം തങ്ങള്‍ക്കാണെന്നും എല്‍ഡിഎഫ് ഇനി അവരുടെ പ്രതിപക്ഷനേതാവ് ആരാണെന്ന് തീരുമാനിക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് യുഡിഎഫ് തീരുമാനിച്ചോളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring