കേരള നിയമസഭയിലെ കയ്യാങ്കളി കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെയാണ് പുതുതായി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. എംഎ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകുക.
വനിതാ എംഎൽഎയെ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമായിരുന്നു കേസിലെ പ്രതികൾ. ഇപ്പോൾ ഏഴു വർഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്ത് കേസിലെ കുറ്റപത്രത്തിൽ മാറ്റം വരുത്തുന്നത്.എംഎൽഎ ആയിരുന്നു ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല.













