നാഗർകുർണൂല്‍ ദുരന്തത്തില്‍ ടണലിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും


നാഗർകുർണൂല്‍ ദുരന്തത്തില്‍ ടണലിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും.നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തില്‍ എത്തും. മണ്ണിടിഞ്ഞ് എട്ട് പേർ കുടുങ്ങിയതിന് 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി. പതിനൊന്നര കിലോമീറ്റർ അകത്ത് വരെ ഒരു ജനറേറ്ററടക്കമുള്ള യന്ത്രങ്ങളെത്തിച്ചു.


പിന്നീടുള്ള രണ്ട് കിലോമീറ്റർ താല്‍ക്കാലിക കണ്‍വെയർ ബെല്‍റ്റ് സജ്ജീകരിച്ചിരിക്കുകയാണ്.
അവശിഷ്ടങ്ങള്‍ ഈ കണ്‍വെയർ ബെല്‍റ്റ് വഴിയാണ് പുറത്തേക്ക് കൊണ്ട് വരുന്നത്. തകർന്ന മെഷീൻ ഭാഗങ്ങളും ചെളിയും വെള്ളക്കെട്ടും സിമൻറ് പാളികളും പാറക്കെട്ടുകളും രക്ഷാ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കടുത്ത വെല്ലുവിളിയാണ്. ഒമ്ബതര അടി വ്യാസമുള്ള ടണല്‍ പൂർണമായും അവശിഷ്ടങ്ങള്‍ വന്ന് മൂടിയ നിലയിലാണ്.


രാത്രി മുഴുവനും രക്ഷാ പ്രവർത്തകർ ലൗഡ് സ്പീക്കറിലൂടെ പേര് വിളിച്ചിട്ടും ഉള്ളില്‍ നിന്നും മറുപടിയില്ല. കുടുങ്ങിപ്പോയവർ ചൂടും സമ്മർദ്ദവും നിർജലീകരണവും കാരണം ബോധരഹിതരാവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഓക്സിജൻ പരമാവധി പമ്ബ് ചെയ്ത് നല്‍കാൻ ശ്രമിക്കുന്നെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ്, ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ജലസേചനപദ്ധതിയുടെ വമ്ബൻ ടണലുകളിലൊന്നിൻറെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേർ കുടുങ്ങിയത്. ടണലിൻറെ പ്രവേശന കവാടത്തില്‍ നിന്ന് ഏതാണ്ട് 13.5 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

വമ്ബൻ ബോറിംഗ് മെഷീൻ കൊണ്ട് വന്ന് ടണല്‍ തുരക്കുന്ന ജോലികള്‍ പുരോഗമിക്കവേയാണ് മേല്‍ക്കൂര രണ്ടിടങ്ങളിലായി ഇടിഞ്ഞുവീണതും, ടണലിലേക്ക് വെള്ളവും ചെളിയും കുതിച്ചൊഴുകിയെത്തിയതുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മേല്‍ക്കൂരയില്‍ വെള്ളമിറങ്ങി വിള്ളലുണ്ടായിരുന്നെന്നും, ഇത് വലുതായി പൊട്ടി വീണുവെന്നുമാണ് നിഗമനം. സിമൻറ് പാളികളും പാറക്കെട്ടുകളും പൊട്ടി വീണ് ബോറിംഗ് മെഷീൻ അപ്പാടെ തകർന്നു.



Sharing is Caring