ദിലീപിന്റെ ജാമ്യം ഉല്‍സവമാക്കി ഫാന്‍സുകാര്‍


നടിയെ ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന ദിലീപിന്റെ ജാമ്യം ഫാന്‍സുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ഉത്സവമാക്കി. കഴിഞ്ഞ എണ്‍പത്തഞ്ച് ദിവസമായി ആലുവ സബ് ജയിലില്‍ റിമാന്റിലായിരുന്ന ദിലിപിന് ഉച്ചക്ക് ഒരു മണിയോടെയാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.


ജാമ്യ വാര്‍ത്ത പുറത്തെത്തി പത്ത് മിനിറ്റനകം തന്നെ, ദിലീപിന്റെ ആരാധകരും, സുഹൃത്തുക്കളും, ആലുവ സബ്ജയിലിന് മുന്‍പിലേക്ക് എത്തിയിരുന്നു. മൂന്ന് മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദിലീപിന്റെ മുന്‍ കാല സുഹൃത്തുക്കളടക്കമുള്ളവരും ജയിലിന് മുമ്പിലെത്തി. ഈ സമയം തന്നെ ദിലീപിന്റെ കൂറ്റന്‍ കട്ടൗട്ടറും ജയിലിന് സമീപത്തെത്തിച്ചിരുന്നു. ദിലീപിന്റെ ചിത്രത്തിന് മുമ്പില്‍ മാലയണിക്കകയും ചിത്രത്തില്‍ ആരാധകര്‍ പാലഭിഷേകം നടത്തുകയും ചെയ്തു. വൈകീട്ട് നാല് മണിയോടെ ചെണ്ടമേളക്കാര്‍ ഉള്‍പ്പെടെ ജയിലിന് സമീപം സജ്ജമായി നിന്നു.


ഇതോടെ പൊലിസിനും കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. ഇതിനിടെ കൂടുതല്‍ പൊലിസിനെ ജയിലിന് സമീപത്തും, റോഡിലുമായി നിയമിക്കുകയും ചെയ്തു. വൈകീട്ട് 4.35 ഓടെ ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഓര്‍ഡര്‍ അങ്കമാലി കോടതിയിലെത്തിച്ചു. പത്ത് മിനിറ്റിനുള്ളില്‍ തന്നെ അങ്കമാലി കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഓര്‍ഡറുമായി ബന്ധുക്കള്‍ അഭിഭാഷകനോടൊപ്പം ആലുവ സബ് ജയിലിലെത്തി. വൈകീട്ട് 5.20 ഓടെ ദിലീപ് ജയിലിന് പുറത്തിറങ്ങി. ജയ് വിളിയും, ആര്‍പ്പുവിളികളമായി ആരാധകരടക്കം, ജയില്‍ ഗേറ്റിലേക്കെത്തിയതോടെ ജയിലിന് പുറത്തേക്ക് ദിലീപിനെ ഇറക്കാന്‍ ജയില്‍ ജീവനക്കാരും പൊലിസും നന്നേ പണിപ്പെട്ടു.
തിരക്ക് നിയന്ത്രിക്കാനാകാതെ പൊലിസ് അവസാനം ലാത്തി വീശി. ഈ സമയം ജയില്‍ ഗേറ്റിനോട് ചേര്‍ത്തിട്ടിരുന്ന ദിലീപിന്റെ സുഹൃത്തായ ശരത്തിന്റെ ഇന്നോവ കാറിലേക്ക് ഏറെ പ്രയാസപ്പെട്ടാണ് പൊലിസ് ദിലീപിനെ കയറ്റിയത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ദിലീപെത്തുമെന്ന് ഊഹമുണ്ടായിരുന്നെങ്കിലും, കുടി നിന്ന മാധ്യമപ്പടയെ ശ്രദ്ധിക്കാന്‍ പോലും ജനത്തിരക്ക് മൂലം ദിലീപിനോ ബന്ധുക്കള്‍ക്കോ കഴിഞ്ഞില്ല.

വീട്ടിലേക്കുള്ള വഴികളിലാകമാനം ആരാധകരടക്കം ദിലീപിനെ അനുഗമിച്ചു. വൈകീട്ട് 5.35 ഓടെ പറവൂര്‍കവല വി.ഐ.പി ലൈനിലുള്ള വീട്ടിലെത്തിയ ദിലീപിനെ സ്വീകരിക്കുവാനായി മാതാവ് സരോജം,
ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി, സിനിമ താരങ്ങളായ സിദ്ധീഖ്, നാദിര്‍ഷാ, ലക്ഷ്മി പ്രിയ, ധര്‍മ്മരാജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാരോണ്‍ അടക്കമുള്ളവര്‍ വീടിന്റെ ഗേറ്റില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. തിരക്ക് മൂലം ദിലീപിനെ വീട്ടിലുള്ളിലേക്ക് കയറ്റാനും ഏറെ ബുദ്ധിമുട്ടുണ്ടായി.



Sharing is Caring