ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണം: അമ്മയ്ക്ക് കത്ത് നല്‍കി നടിമാര്‍


കൊച്ചി: നടന്‍ ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നല്‍കി. നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ചയുടെ തുടര്‍നടപടി അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ കത്തു നല്‍കിയിരിക്കുന്നു.


ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ സംഘടനയില്‍ തുടര്‍ന്ന് കൊണ്ട് പോരാടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളും നടിമാരുമായി ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് നടിമാരുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് നേരത്തെയും ഇവര്‍ കത്ത് നല്‍കിയിരുന്നു.


മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ദിലീപിനെ സംഘടനയയിലേക്ക് തിരിച്ചെടുക്കുന്നത്. ഇതിനുപിന്നാലെയാണ് നടിമാര്‍ അവരുടെ രാജി പ്രഖ്യാപനം നടത്തിയത്. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുക്കാത്തതിനാല്‍ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ‘അമ്മ’യില്‍ നിന്നും രാജിവെക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി പ്രഖ്യാപിച്ചിരുന്നു.



Sharing is Caring