തീരുമാനത്തില്‍ മാറ്റം; മഹാരാഷ്ട്രയില്‍ മത്സരത്തിനൊരുങ്ങി എഎപി


മുംബൈ: മഹാരാഷ്ട്രയില്‍ ലോക‌്സഭ– നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം ആം ആദ‌്മി പാര്‍ടി ഉപേക്ഷിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ സാധ്യമായിടത്തെല്ലാം കരുക്കള്‍ നീക്കുമെന്ന‌് ‌എഎപി നേതാവ‌് റിട്ട. ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത‌് പറഞ്ഞു. ഡല്‍ഹി, പഞ്ചാബ‌്, ഹരിയാന, ഗോവ എന്നിവിടങ്ങ‌ളില്‍മാത്രം മത്സരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത‌്. മഹാരാഷ്ട്രയില്‍ എഎപി മത്സരിക്കുകയില്ലെന്ന‌് അരവിന്ദ‌് കെജ‌്‌രിവാള്‍ അറിയിച്ചിരുന്നു.


വിജയസാധ്യതയുള്ള മണ്ഡലങ്ങ‌ളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പാര്‍ടി തീരുമാനിച്ചു. മത്സരിക്കാന്‍ താല്‍പ്പര്യമുള്ള അംഗങ്ങളില്‍നിന്നുള്ള അപേക്ഷ പരിശോധിച്ച‌് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. ബിജെപി വിരുദ്ധ കക്ഷികളുമായി സംഖ്യമുണ്ടാക്കാനുള്ള ആലോചനായോഗം ഫെബ്രുവരി അഞ്ചിന‌് ചേരുമെന്നും സുധീര്‍ സാവന്ത‌് അറിയിച്ചു.


80 ലോക‌്സഭാ മണ്ഡലമുള്ള ഉത്തര്‍പ്രദേശിനുശേഷം ഏറ്റവും കൂടുതല്‍ മണ്ഡലമുള്ള സംസ്ഥാനമാണ‌് മഹാരാഷ്ട്ര (48). 2019 അവസാനത്തോടെയാണ‌് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ‌്.



Sharing is Caring