തമിഴ്‌നാട്ടില്‍ അയോഗ്യരാക്കിയ എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും


തമിഴ്‌നാട് നിയമസഭയില്‍ നിന്ന് അയോഗ്യരാക്കിയതിനെതിരെ പതിനെട്ട് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി അടിയന്തര പ്രാധാന്യത്തോടെ ഇന്ന് പരിശോധിക്കും. എഐഎഡിഎംകെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെ അനുകൂലിക്കുന്ന പതിനെട്ട് എംഎല്‍എമാരെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ പി. ധനപാല്‍ അയോഗ്യരാക്കിയത്.


ഈ എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. ആര്‍. രാമന്റെ അഭ്യര്‍ഥന അംഗീകരിച്ചാണ് ജസ്റ്റിസ് എം. ദുരൈസ്വാമി ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.


അയോഗ്യരാക്കിയ പതിനെട്ട് എംഎല്‍എമാരുടേയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടേയും അഭാവത്തില്‍ നിയമസഭയില്‍ ഇപ്പോള്‍ 215 അംഗങ്ങളായി. അവിശ്വാസപ്രമേയം വന്നാല്‍ പളനിസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഇനി 108 എംഎല്‍എമാരുടെ പിന്തുണ മതി.



Sharing is Caring